തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി എം. ലിജു അതൃപ്തി അറിയിച്ചെന്ന് റിപ്പോർട്ട്. വിഷയത്തിൽ തന്റെ പ്രതിഷേധം അറിയിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശനുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. നിയമസഭാ മന്ദിരത്തിൽ വെച്ചായിരിക്കും കൂടിക്കാഴ്ച.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച തീരുമാനം വകുപ്പ് മന്ത്രിയുമായി ആലോചിക്കാതെയാണെന്നതാണ് എം. ലിജുവിന്റെ പ്രധാന വിമർശനം. എക്‌സൈസ് വകുപ്പിന്റെ പ്രധാന നയപരമായ വിഷയത്തിൽ മാറ്റം വരുത്തുമ്പോൾ രാഷ്ട്രീയതലത്തിലും പാർട്ടിതലത്തിലും ചർച്ചകൾ നടക്കേണ്ടതായിരുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്. വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ തീരുമാനമെടുത്തത് വിവാദമായിരിക്കുകയാണ്.
ഇതിനിടെ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിവിധ മതസംഘടനകളും രംഗത്തെത്തി. തീരുമാനം സംശയാസ്പദമാണെന്ന് ആരോപിച്ച സിറോ മലബാർ സഭ, ഇത് ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പുതുതലമുറയെ ലഹരിയിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. തീരുമാനം സർക്കാർ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായി.
സർക്കാരിന്റെ മദ്യനയം തെറ്റായ ദിശയിലാണെന്ന് ഓർത്തഡോക്സ് സഭയും വിമർശിച്ചു. ലഹരിവസ്തുക്കളുടെ ലഭ്യത കുറയ്ക്കുകയാണ് വേണ്ടതെന്നും, വീര്യം കുറഞ്ഞ മദ്യത്തിനും വീര്യം കൂടിയ മദ്യത്തിനും വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിന്റെ യുക്തി വ്യക്തമല്ലെന്നും സഭാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിനെതിരെ എ.പി. സമസ്തയും രംഗത്തെത്തിയിട്ടുണ്ട്. ഒരു വശത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോൾ മറുവശത്ത് മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് സമസ്തയുടെ വിമർശനം.
രണ്ടുദിവസം മുമ്പാണ് ‘ലോ ആൽക്കഹോളിക് ബെവറേജസ്’ വിഭാഗത്തിൽപ്പെടുന്ന മദ്യത്തിന്റെ നികുതി ഘടന സർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉൽപാദനത്തിനും വിൽപ്പനയ്ക്കും സാധ്യത തുറക്കുന്നതായി വിലയിരുത്തപ്പെടുന്നു. സമാനമായ ഒരു പദ്ധതി മുൻ എൽഡിഎഫ് സർക്കാർ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു.





