തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ബജറ്റ് പ്രഖ്യാപനത്തിലെ മദ്യനികുതിയിളവ് സംബന്ധിച്ച് രൂക്ഷ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി എംബി രാജേഷ് രംഗത്ത്. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് വഴിതുറന്ന് സർക്കാർ നികുതി ഘടന പ്രഖ്യാപിച്ചു. മദ്യ നിർമാണ കമ്പനികളുടെ ദീർഘകാല ആവശ്യം അംഗീകരിച്ചാണ് ‘ലോ ആൽക്കഹോളിക് ബിവറേജസ്’ വിഭാഗത്തിലെ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതി നിരക്ക് നിശ്ചയിച്ചത്. ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അംശമുള്ള മദ്യങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 0.5 മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യങ്ങൾക്ക് 120 ശതമാനവും, 10 മുതൽ 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവും നികുതി ഏർപ്പെടുത്താനാണ് തീരുമാനം.
വീര്യം കുറഞ്ഞ മദ്യവിൽപ്പന അനുവദിക്കുന്നതിനായി 2022-23 ലെ അബ്കാരി നയത്തിൽ മുൻ എൽഡിഎഫ് സർക്കാർ ചട്ടഭേദഗതി നടത്തിയിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. ഇതുമൂലം 42.86 ശതമാനം വീര്യമുള്ള മദ്യങ്ങൾക്ക് ബാധകമായ അതേ നികുതിയാണ് ഈ വിഭാഗത്തിനും നൽകേണ്ടി വന്നിരുന്നത്. അതിനാൽ കമ്പനികൾ കേരളത്തിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചിരുന്നില്ല.
നികുതി ഘടനയിൽ ഇളവ് നൽകണമെന്ന ആവശ്യവുമായി പ്രമുഖ മദ്യ കമ്പനികൾ മുൻ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും വരുമാന നഷ്ടം ചൂണ്ടിക്കാട്ടി അന്നത്തെ സർക്കാർ അത് അംഗീകരിച്ചിരുന്നില്ല. പുതിയ നികുതി നിരക്ക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന ആരംഭിക്കാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്.




