കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി ത്രികോണ മത്സരത്തിന് വേദിയൊരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും, യുഡിഎഫ് പ്രതിനിധിയായി നിലവിലെ എം.എൽ.എ മാണി സി. കാപ്പനും വീണ്ടും കളത്തിലിറങ്ങുമ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് എത്തുന്നതോടെയാണ് മത്സരം പ്രവചനാതീതമായത്. മുൻകാലങ്ങളിൽ ഇടതും വലതും നേരിട്ട് ഏറ്റുമുട്ടിയിരുന്ന മണ്ഡലത്തിൽ, എൻഡിഎ സ്ഥാനാർത്ഥിയുടെ സ്വാധീനം വോട്ടുമറിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ.
കഴിഞ്ഞ തവണ മാണി സി. കാപ്പനെ തുണച്ച പല ഘടകങ്ങളും ഇക്കുറി മാറിയെന്നതാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രതീക്ഷ. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ മുരടിച്ചതും, ഇടതുവോട്ടുകൾ കാപ്പന് ചോരാതിരിക്കാൻ സി.പി.ഐ.എം കൈക്കൊണ്ട കർശന നിലപാടും ജോസ് കെ. മാണിക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. തോൽവിക്ക് ശേഷവും കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ ജോസ് കെ. മാണി പുലർത്തിയ സജീവ സാന്നിധ്യം അദ്ദേഹത്തോടുള്ള മുൻകാല വിരോധം കുറയാൻ കാരണമായിട്ടുണ്ട്.
അതേസമയം, ഇടതുവിരുദ്ധ തരംഗത്തിലും കേരള കോൺഗ്രസ് വിരുദ്ധ വോട്ടുകളിലുമാണ് കാപ്പന്റെ പ്രതീക്ഷ. എന്നാൽ കോൺഗ്രസിനുള്ളിലെ ‘കൈപ്പത്തി’ ചിഹ്നത്തോടുള്ള ആഗ്രഹവും ബൂത്ത് തലത്തിലുള്ള സംഘടനാ ദൗർബല്യങ്ങളും യു.ഡി.എഫിന് വെല്ലുവിളിയാണ്.
ഷോൺ ജോർജിന്റെ വരവാണ് ഇത്തവണത്തെ മത്സരത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്. പഴയ പൂഞ്ഞാർ മണ്ഡലത്തിന്റെ ഭാഗമായ പഞ്ചായത്തുകളിൽ പി.സി. ജോർജിനുള്ള വലിയ സ്വാധീനം മകൻ ഷോണിന് അനുകൂലമാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ കാപ്പന് ലഭിച്ച ജോർജ് അനുകൂല വോട്ടുകൾ ഇക്കുറി എൻ.ഡി.എ പെട്ടിയിലാകുന്നത് ഉറപ്പാണ്.
യുവ വോട്ടുകൾക്കൊപ്പം ക്രൈസ്തവ-ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിലൂടെ പാലായിൽ വലിയ മുന്നേറ്റം നടത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. മുൻ എം.എൽ.എയുടെ പ്രവർത്തനമില്ലായ്മയും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുമ്പോൾ പാലാ ആരെ ചങ്കിലേറ്റുമെന്ന് കണ്ടറിയണം.






