കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിലെ തൊണ്ടിമുതലായ തൂവാല എറണാകുളം സിജെഎം കോടതിയിൽ നിന്നും കാണാതായി. കേസിലെ നിർണായകമായ തെളിവായ ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിസ്താരത്തിനിടെ തൂവാല ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പരിശോധിച്ചപ്പോഴാണ് തൂവാല കാണാനില്ലെന്ന് മനസിലായത്.
തൂവാല എലി കരണ്ടതാണെന്നും, എങ്ങനെയാണ് തൂവാല കാണാതയതെന്ന് അറിയില്ലന്നുമാണ് വിശദീകരണം. അതേസമയം തൂവാല കാണാതായാലും തിരിച്ചടിയല്ലെന്നും ഫോറൻസിക് റിപ്പോർട്ടടക്കം ഉണ്ടെന്നാണ് സിബിഐ പറയുന്നത്. കൊലപാതകശേഷം പ്രതികൾ ഇത് ആർഎസ്എസ് പ്രവർത്തകർ താമസിക്കുന്ന പ്രദേശത്ത് കൊണ്ടുപോയി ഇട്ടിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തു എന്നാണ് വാദം. 2006 ഒക്ടോബർ 22-നാണ് എൻ.ഡി.എഫ്. പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ടത്.






