ബെംഗളൂരു: കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കർണാടക കോൺഗ്രസിലും ആഭ്യന്തര കലഹം വീണ്ടും ശക്തമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര തർക്കമാണ് വീണ്ടും സജീവമായിരിക്കുന്നത്.
മന്ത്രിസഭയിൽ അഴിച്ചുപണി വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യ പക്ഷം മുന്നോട്ടു പോകുമ്പോൾ, നേരത്തെ ഉണ്ടായിരുന്ന അധികാര പങ്കിടൽ ധാരണ നടപ്പാക്കണമെന്ന നിലപാടിലാണ് ശിവകുമാർ അനുകൂലികൾ. കേരളത്തിലെ നേതൃപ്രതിസന്ധി പരിഹരിച്ചതിന് പിന്നാലെ കർണാടകയിൽ പൊട്ടിപ്പുറപ്പെട്ട പുതിയ പ്രശ്‌നങ്ങൾ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് ചില മുതിർന്ന നേതാക്കളുടെ പേരുകളും ഉയരുന്നതോടെ പാർട്ടിക്കുള്ളിലെ അനിശ്ചിതത്വം ശക്തമാകുകയാണ്. കേരളത്തിലെ പ്രശ്‌നപരിഹാരത്തിനായി ദിവസങ്ങളോളം സമയം ചെലവഴിച്ച ഹൈക്കമാൻഡ് ഇപ്പോൾ കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2026ലെ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതോടെ കോൺഗ്രസിലെ ആഭ്യന്തര തർക്കം വീണ്ടും രൂക്ഷമായി. മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് എംഎൽഎമാരും മന്ത്രിമാരും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭാ മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സിദ്ധരാമയ്യ ഹൈക്കമാൻഡുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയതായും റിപ്പോർട്ടുകളുണ്ട്.
2023ൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനമേറ്റതുമുതൽ തന്നെ കർണാടക കോൺഗ്രസിൽ അധികാര വടംവലി നിലനിന്നിരുന്നു. ഇരുനേതാക്കളും തമ്മിൽ അമ്പത്-അമ്പത് അധികാര പങ്കിടൽ ധാരണയുണ്ടായിരുന്നുവെന്നാണ് ഡി.കെ. ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ആവർത്തിക്കുന്നത്. ഇടയ്ക്കിടെ താൽക്കാലിക സമവായങ്ങൾ ഉണ്ടായെങ്കിലും തർക്കം പൂർണമായും അവസാനിച്ചിരുന്നില്ല.
ഏപ്രിലിൽ വിവിധ സംസ്ഥാനങ്ങളിലുണ്ടായ തെരഞ്ഞെടുപ്പുകൾ കാരണം ഇരുവിഭാഗങ്ങളും താൽക്കാലികമായി പിന്മാറിയിരുന്നെങ്കിലും ഫലപ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും സമ്മർദ്ദം ശക്തമായി. 2025 അവസാനത്തോടെ സർക്കാരിന്റെ പകുതിക്കാലം പിന്നിട്ടപ്പോൾ ഡി.കെ. ശിവകുമാർ പക്ഷം നേതൃമാറ്റ ആവശ്യം കൂടുതൽ ശക്തമാക്കിയിരുന്നു.
എന്നാൽ അഞ്ച് വർഷവും താനായിരിക്കും മുഖ്യമന്ത്രിയെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. അധികാര പങ്കിടൽ കരാറൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ മൂന്നാം വാർഷികാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് മന്ത്രിസഭാ പുനഃസംഘടന ചർച്ചകൾ വീണ്ടും സജീവമായത്.
അതേസമയം, കർണാടക മന്ത്രി സതീഷ് ജാർക്കിഹോളി നടത്തിയ പ്രസ്താവനയും ചർച്ചകൾക്ക് കൂടുതൽ ചൂടേകി. ഹൈക്കമാൻഡ് ഉടൻ ഡൽഹിയിലേക്ക് വിളിക്കുമെന്നും അവിടെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശിവകുമാർ അനുകൂലികൾ പോസ്റ്ററുകളിലൂടെയും രാഷ്ട്രീയ നീക്കങ്ങളിലൂടെയും സമ്മർദ്ദം ശക്തമാക്കുന്നതിനിടെ മുതിർന്ന നേതാക്കളുടെ ഡൽഹി സന്ദർശനവും വർധിച്ചിട്ടുണ്ട്. മന്ത്രിസഭാ മാറ്റത്തെയും നേതൃമാറ്റത്തെയും ചൊല്ലിയുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായതോടെ കർണാടക കോൺഗ്രസിലെ വിഭാഗീയത കൂടുതൽ തുറന്നുകാണപ്പെടുകയാണ്.





