പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ നടപടി തീരുമാനിക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. രാവിലെ 10 മണിക്ക് ചേരുന്ന യോഗത്തിൽ കേന്ദ്രകമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.
പാർട്ടി നടപടി ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടിനെതിരെ പാർട്ടിക്കുള്ളിലും പുറത്തും വിമർശനം ഉയർന്നിരുന്നു. ഇതിനിടെ നടപടി വന്നാൽ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് എ പത്മകുമാർ അടുത്ത വൃത്തങ്ങളോട് സൂചന നൽകിയതായി റിപ്പോർട്ടുണ്ട്. ജാമ്യത്തിലായിരിക്കുന്ന പത്മകുമാറിനെ കാണാൻ എത്തുന്ന സുഹൃത്തുക്കളോട് അദ്ദേഹം ചില രാഷ്ട്രീയ വിവരങ്ങൾ പങ്കുവെക്കുന്നുവെന്നും പറയുന്നു.
സ്വർണക്കൊള്ള കേസ് ശക്തമായപ്പോൾ മുതൽ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചതിനെതിരെ ആരോപണങ്ങളും ഉയർന്നിരുന്നു. ഇതാണ് ഇപ്പോഴത്തെ കടുത്ത നടപടിയിലേക്ക് പാർട്ടിയെ നയിച്ചതെന്നാണ് വിലയിരുത്തൽ. പാർട്ടി നടപടി കടുപ്പിക്കുന്ന സാഹചര്യത്തിൽ ഇനിയും കൂടുതൽ വെളിപ്പെടുത്തലുകളും രാഷ്ട്രീയ പ്രതികരണങ്ങളും ഉണ്ടാകുമെന്ന ആകാംക്ഷയും ഉയരുന്നു.





