വിദേശ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്ന തീരുമാനമാണ് അമേരിക്ക പ്രഖ്യാപിച്ചത്.
ഈ തീരുമാനം ലോകമെമ്പാടും വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. എന്നാൽ, വിസാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇതോടെ ഗ്രീൻ കാർഡ് ഉൾപ്പെടെയുള്ള സ്ഥിരതാമസ വിസകൾ അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ്.
ജനുവരി 21 മുതൽ പുതിയ നിയന്ത്രണം നിലവിൽ വരും. ഇതോടെ, അമേരിക്കയുടെ കുടിയേറ്റ നയത്തിൽ വീണ്ടും കടുത്ത മാറ്റങ്ങളാണ് ഉണ്ടാകുന്നത്. അമേരിക്കൻ ഭരണകൂടത്തിന്റെ വിശദമായ അവലോകനം പൂർത്തിയാകുന്നതുവരെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസ അനുവദിക്കില്ലെന്നതാണ് തീരുമാനം.
തട്ടിപ്പുകൾക്ക് സാധ്യതയുള്ള രാജ്യങ്ങളെയും, അമേരിക്കയിലെത്തിയ ശേഷം സർക്കാരിന് സാമ്പത്തിക ബാധ്യതയാകാൻ സാധ്യതയുള്ളവരെയും ലക്ഷ്യമിട്ടാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിയൽ രേഖകളിലെ കൃത്യതക്കുറവും വിവരങ്ങൾ കൈമാറുന്നതിലെ വീഴ്ചകളും ഈ രാജ്യങ്ങൾക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ.
പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങൾ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ഇന്ത്യയെ ഒഴിവാക്കിയത് വലിയ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് പാകിസ്താനെയും അമേരിക്ക ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത് അന്താരാഷ്ട്ര തലത്തിൽ പാകിസ്താന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് സൊമാലിയയിൽ നിന്നുള്ള ചിലർ അമേരിക്കയിലെ നികുതിപണം ഉപയോഗിച്ചുള്ള ആനുകൂല്യങ്ങളിൽ വലിയ തട്ടിപ്പ് നടത്തിയതായി കണ്ടെത്തപ്പെട്ടിരുന്നു. ഇതിന്റെ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് സമാനമായ രീതിയിൽ ഉയർന്ന റിസ്‌ക് ഉള്ള രാജ്യങ്ങളെ ഇപ്പോഴുള്ള നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്തിയത്.
ട്രംപ് ഭരണകൂടത്തിന്റെ കണ്ണിൽ ഇന്ത്യ ഒരു ‘വിശ്വസ്ത പങ്കാളി’ ആണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. അമേരിക്കയിലെ പുതിയ വിസ നയത്തിലുള്ള മാറ്റങ്ങൾ ചില മേഖലകളിൽ ഇന്ത്യയ്ക്കു വലിയ മുന്നേറ്റം നൽകും.
ഐടി, ആരോഗ്യ മേഖലകളിൽ വിദഗ്ധർക്ക് വിസ അപേക്ഷ പ്രക്രിയ ഇനി എളുപ്പമാകുന്നതിനാൽ അമേരിക്കയിലെ തൊഴിൽ അവസരങ്ങൾ കൈവരിക്കാനുള്ള വഴികൾ തുറക്കും. ഉന്നത വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് ആത്മവിശ്വാസം നൽകുകയും, അമേരിക്കയിലെ സർവകലാശാലകളിൽ പഠന സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം കൂടുതൽ ശക്തമാകുന്നതും, സാങ്കേതിക രംഗത്തെ പങ്കാളിത്തം വർധിപ്പിക്കുന്നതുമായാണ് പ്രതീക്ഷിക്കുന്നത്.
വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല. അപേക്ഷകരുടെ പ്രായം, ആരോഗ്യം, ഇംഗ്ലീഷ് ഭാഷയിലുള്ള നൈപുണ്യം, സാമ്പത്തിക ഭദ്രത എന്നിവ കടുപ്പമേറിയ പരിശോധനകൾക്ക് വിധേയമാക്കാൻ കോൺസുലർ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്കൻ ജനതയുടെ ഔദാര്യം ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗ്ഗറ്റ് വ്യക്തമാക്കി. നിലവിൽ വിസയുള്ളവരെ ഈ തീരുമാനം ബാധിക്കില്ല. അടുത്ത ചൊവ്വാഴ്ച മുതൽ പുതിയ അപേക്ഷകർക്കുള്ള അപ്പോയിന്റ്മെന്റുകൾ മാത്രമാണ് നിർത്തിവെക്കുന്നത്.
ഇന്ത്യ ആഗോള വിപണിയിൽ ഒരു പ്രബല ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് കോൺഗ്രസ് അംഗം റിച്ച് മക്കോർമിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേരിക്കയുടെ സാമ്പത്തിക രംഗത്ത് ഇന്ത്യ നൽകുന്ന സംഭാവനകൾ പാകിസ്താനേക്കാൾ വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഇന്ത്യയുടെ മുന്നേറ്റം ആർക്കും തടയാൻ സാധിക്കില്ല എന്നാണ് വ്യക്തമാക്കുന്നത്.




