കൊച്ചി: ആലുവയിൽ 12 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
വീട്ടിൽനിന്ന് കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ ശ്രീഭദ്ര അവിടെ എത്തിയതായി കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
ശ്രീഭദ്രയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. ഫോൺ ലൊക്കേഷൻ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുകയാണ്. സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9633535583 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.


