തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സൂചിപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിന് തിരിച്ചടി നൽകുന്ന രീതിയിലാണ് വിവിധ ഏജൻസികളുടെ പ്രവചനങ്ങൾ.
ആക്‌സിസ് മൈ ഇന്ത്യ 78 മുതൽ 90 സീറ്റുകൾ വരെ യുഡിഎഫിന് ലഭിക്കുമെന്ന് പ്രവചിക്കുമ്പോൾ, പീപ്പിൾസ് പൾസ് 75 മുതൽ 85 സീറ്റുകൾ വരെ സാധ്യത കാണിക്കുന്നു. മറ്റ് ഏജൻസികളും 65 മുതൽ 80 സീറ്റുകൾ വരെയുള്ള ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിന് മുൻതൂക്കം ലഭിക്കുന്നുവെന്നാണ് ചില സർവേകൾ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുന്നേറ്റമുണ്ടെങ്കിലും കെ.സി. വേണുഗോപാലിന്റെ ജനപിന്തുണ കുത്തനെ ഉയർന്നതായും സർവേ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന് 17.8 ശതമാനം പിന്തുണ ലഭിച്ചപ്പോൾ പിണറായി വിജയന് 20.5 ശതമാനവും ലഭിച്ചു. അതേസമയം, മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കും ശ്രദ്ധേയമായ പിന്തുണ ലഭിച്ചതായി സർവേ വ്യക്തമാക്കുന്നു. രമേശ് ചെന്നിത്തലയും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും പിന്നാലെയുണ്ട്.
പിണറായി വിജയന്റെ ജനപിന്തുണ മുൻകാലത്തേക്കാൾ കുറഞ്ഞതായും എക്‌സിറ്റ് പോൾ വിലയിരുത്തുന്നു. ഇടതുമുന്നണിക്കെതിരായ വികാരവും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും യുഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തൽ. സാമുദായിക-മത സംഘടനകളുമായി നല്ല ബന്ധം പുലർത്തിയതും, സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കിയതും യുഡിഎഫിന് നേട്ടമായെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. വോട്ടർ പട്ടികയിൽ കൂടുതൽ പേരെ ചേർക്കാനുള്ള ശ്രമങ്ങളും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ.




