ഇടുക്കി: തിരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറി കെ.സലിം കുമാറിനെതിരെയും കടുത്ത വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്.
പീരുമേട് മണ്ഡലത്തിൽ വിജയിക്കുന്നതിനേക്കാൾ പണമുണ്ടാക്കുന്നതിലായിരുന്നു സലിം കുമാറിന്റെ ശ്രദ്ധയെന്ന ആരോപണവും യോഗത്തിൽ ഉയർന്നു. അദ്ദേഹത്തിനെതിരായ പരാതികളും ആരോപണങ്ങളും സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്തില്ലെന്നും വിമർശനം ഉണ്ടായി. സലിം കുമാർ ജില്ലാ സെക്രട്ടറിയായതിന് ശേഷം പാർട്ടിയിൽ വിഭാഗീയത വർധിച്ചുവെന്നും നിരവധി മുതിർന്ന നേതാക്കൾ പാർട്ടി വിടുകയോ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്ത സാഹചര്യം ഉണ്ടായതായും യോഗത്തിൽ അഭിപ്രായപ്പെട്ടു.
ചൊക്രമുടി കയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കാതെ സലിം കുമാറിനെ പിന്തുണച്ചുവെന്ന വിമർശനവും ഉണ്ടായി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രിയുടെയോ സിപിഎമ്മിന്റെയോ മേൽ ചുമത്തി ഒഴിഞ്ഞുമാറാൻ ജില്ലാ നേതൃത്വം ശ്രമിക്കരുതെന്നും അംഗങ്ങൾ പറഞ്ഞു. യോഗത്തിനിടെ ഉയർന്ന വിമർശനങ്ങളിൽ സലിം കുമാർ നേരിട്ട് പ്രതികരിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാന നേതൃത്വ പ്രതിനിധികൾ അദ്ദേഹത്തെ താക്കീത് ചെയ്തതായും റിപ്പോർട്ടുണ്ട്.
ചില മണ്ഡലം കമ്മിറ്റികളിൽ സ്വന്തം ഇഷ്ടക്കാരെ നിയമിച്ചുവെന്ന ആരോപണവും ഉയർന്നു. സലിം കുമാറിന്റെ അടുത്ത സംഘമാണ് ജില്ലയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന ആരോപണവും ചില നേതാക്കൾ ഉന്നയിച്ചു.അതേസമയം, മൂന്ന് മണ്ഡലം കമ്മിറ്റികൾ സലിം കുമാറിനെ പിന്തുണച്ച് രംഗത്തെത്തി.






