തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്ത് പെയ്യുന്നതിനൊപ്പം കുതിച്ചുയർന്ന് മഴക്കാല രോഗങ്ങളും. ഷിഗെല്ല പടരുന്നതാണ് നിലവിൽ വെല്ലുവിളിയുയർത്തുന്നത്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ പ്രതിരോധ നടപടികൾ കർശനമാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ജൂണിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടിയോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 133 പേർക്കു രോഗം ബാധിച്ചു. ഈ വർഷം രോഗികളുടെ എണ്ണം ഇതുവരെ 85 കഴിഞ്ഞു. ഈ മാസം 10 പേർക്കാണു രോഗം ബാധിച്ചത്. ഷിഗെല്ല ബാധിച്ച് ഈ വർഷം 2 ജീവനുകളും ഇതിനോടകം നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല.
കഴിഞ്ഞ കോഴിക്കോട് നാല് വയസ്സുകാരിയുടെ മരണത്തിനിടയാക്കിയ ഷിഗല്ല രോഗം നിസ്സാരമല്ല. സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയയാണ്. ഷിഗല്ല ബാക്ടീരിയമൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകും.
ഷിഗെല്ല പ്രധാനമായും കുടലിനെയാണു ബാധിക്കുന്നത്. വയറുവേദന, വയറിളക്കം, പനി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണു ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗലക്ഷണങ്ങൾ കാണണമെന്നില്ല. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗം ഗുരുതരമാകുന്നത് മരണകാരണമാകാം.
പാചകവാതക വില വയറിളക്ക രോഗങ്ങൾ കൂട്ടിയോ?
പാചകവാതക വില കൂടിയത് ഇങ്ങനേയും പണിതരുമെന്ന് ആരും വിചാരിച്ച് കാണില്ല. പക്ഷേ സംഭവം സത്യമാണ്. പാചക വാതകത്തിനു വില ഉയർന്നതു സംസ്ഥാനത്തു ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ വർധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് പുറത്ത് നിന്ന് കഴിക്കുന്നവർക്കാണ് പണികിട്ടുക. വാണിജ്യ സിലിണ്ടറുകൾ വില ഉയർന്നതോടെ ഹോട്ടലുകളിൽ വെള്ളം തിളപ്പിക്കാതെയാണു വിതരണം ചെയ്യുന്നത്. ചില ഹോട്ടലുകളിൽ പച്ചവെള്ളം മാത്രമേ ഉള്ളൂ. ചൂടുവെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ അതു തിളപ്പിച്ചതാണെന്നും പറയാനാവില്ല. ഉച്ചയൂണിനും മറ്റും വെള്ളം പേരിനു ചൂടാക്കി നൽകുന്നതു പതിവായിട്ടുണ്ട്. മഴക്കാലമായതോടെ ജലം അതിവേഗം മലിനമാകും. മിക്ക ഹോട്ടലുകളിലും ഇതൊന്നും അത്ര വലിയ പരിഗണന കൊടുക്കുന്ന വിഷയമല്ല. കക്കൂസ് മാലിന്യങ്ങൾ പുറത്ത് തള്ളുന്ന പ്രവണതയും രോഗവ്യാപനത്തിന് വ്യാപ്തി കൂട്ടുന്നുണ്ട്. വയറിളക്ക രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നത് ഇതിന് തെളിവാണ്. ഈ മാസം ഇതുവരെ 17,762 പേർക്കു വയറിളക്കം ഉണ്ടായി, 4 പേർ മരിച്ചു. ഭക്ഷണസാധനങ്ങൾ തുറന്നു വയ്ക്കുന്നതും രോഗികളുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്.
‘ഷിഗ’ എന്ന കൊലയാളി
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള മരണത്തിൽ കൊലയാളിയായി മാറിയത് ഷിഗ വകഭേദം ആണോയെന്നതാണ് ഇപ്പോഴത്തെ സംശയം. ഷിഗ ബാധിച്ചാൽ അതിവേഗം രോഗിയുടെ സ്ഥിതി വഷളാകും. 2017ൽ പാലക്കാട് ഷിഗെല്ല ബാധിച്ച മരിച്ച കേസിൽ ഷിഗ വകഭേദം കണ്ടെത്തിയിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ ഷിഗ ഉണ്ടോയെന്നാണു പരിശോധിക്കുന്നത്.
ആലപ്പുഴയിൽ കണ്ടെത്തിയതു ഷിഗെല്ലയുടെ വകഭേദമായ സോണി ആണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതു പൊതുവേ അപകടകാരിയല്ല. നിർജലീകരണം ഇല്ലാതാക്കിയാൽ സോണിയെ ഇല്ലാതാക്കാം. മൂന്നാമത്തെ വകഭേദമായ ഫ്ലെക്സിനേറിയും അത്ര അപകടകാരിയല്ല. ഷിഗെല്ല ബാധിക്കുന്ന കുട്ടികളിൽ മരണ നിരക്കു കൂടുതലായിരിക്കും.
ഷിഗല്ല രോഗം ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ചിലപ്പോൾ ഒരാഴ്ചയ്ക്കുശേഷവും രോഗലക്ഷണം പ്രകടമാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിർത്താനുള്ള വഴി. നിപ പോലെ വ്യാപിക്കാനും സാധ്യതയുള്ളതായാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ്. ലായനി എന്നിവ കുടിക്കണം.
കൈകൾ എപ്പോഴും നന്നായി കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പഴകിയതോ, തുറന്നുവെച്ചതോ ആയ ഭക്ഷണങ്ങളും കേടാകാൻ സാധ്യതയുള്ള മയോണൈസ് പോലുള്ളവയും ഒഴിവാക്കുക. പരമാവധി പുറത്ത് നിന്ന് കഴിക്കുന്നത് കുറയ്ക്കുക. വ്യക്തിശുചിത്വവും പരിസര ശുചിത്വവും കർശനമായി പാലിക്കുക. വയറിളക്കവും പനിയും കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.





