ജയ്പുർ: രാജസ്ഥാനിലെ ഭിൽവാരയിൽ നീറ്റ് യുജി പുനഃപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ ടെലഗ്രാം വഴി വിറ്റ കേസിൽ 19-കാരൻ അറസ്റ്റിൽ. പട്ടേൽ നഗർ സ്വദേശിയായ ആകാശ് ചൗധരിയെയാണ് രാജസ്ഥാൻ പൊലീസ് പിടികൂടിയത്.
ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് സംഭവം പുറത്തുവന്നത്. ‘പേപ്പർ മാഫിയ’ എന്ന ടെലഗ്രാം ചാനൽ വഴിയാണ് പ്രതി വ്യാജ ചോദ്യപ്പേപ്പർ വിതരണം നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ചോദ്യപ്പേപ്പറിന് 4,000 രൂപ വീതമാണ് ഉദ്യോഗാർഥികളിൽ നിന്ന് ഈടാക്കിയിരുന്നത്.
ദില്ലിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്നാണ് വെള്ളിയാഴ്ച പുലർച്ചെ ആകാശ് ചൗധരിയെ കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയൽ മറയ്ക്കാൻ യുഎസ് ആസ്ഥാനമായുള്ള വി.പി.എന്നും പ്രോക്സി നെറ്റ്‌വർക്കുകളും ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ടെലഗ്രാം ചാനലിൽ 52 അംഗങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
ജയ്പുരിൽ മത്സരപരീക്ഷകൾക്കായി പരിശീലനം നടത്തിവരികയായിരുന്ന ആകാശ്, നീറ്റ് പരിശീലന പുസ്തകങ്ങളിലെ ചോദ്യങ്ങൾ സ്കാൻ ചെയ്ത് യഥാർഥ ചോദ്യപ്പേപ്പറുകളാണെന്ന വ്യാജേന വിൽപ്പന നടത്തിയിരുന്നതായാണ് കണ്ടെത്തൽ. രണ്ട് ദിവസം മുമ്പാണ് ഇയാൾ ജയ്പുരിൽ നിന്ന് ഭിൽവാരയിലെ വീട്ടിലെത്തിയത്.
ഐടി ആക്ടും പബ്ലിക് എക്സാമിനേഷൻ ആക്ടും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരിശോധനയിൽ മൊബൈൽ ഫോണും നീറ്റ് പഠനസാമഗ്രികളും വിവിധ രേഖകളും പൊലീസ് പിടിച്ചെടുത്തു.
പ്രതി എത്ര പേരെ കബളിപ്പിച്ചു, എത്ര തുക സമാഹരിച്ചു, മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോയെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ബാങ്ക് ഇടപാടുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിച്ചുവരികയാണ്.






