തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ സർവകലാശാലകളിലെ സിൻഡിക്കേറ്റുകൾ പുനഃസംഘടിപ്പിക്കാത്തതിനെ തുടർന്ന് ഭരണപ്രവർത്തനങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ കേരളത്തിലെ പ്രധാന സർവകലാശാലകളിൽ ഭരണസ്തംഭനാവസ്ഥ നിലനിൽക്കുന്നു.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിൽ ഉൾപ്പെടെ ഏകദേശം 400 കോടി രൂപയുടെ പി.എം. ഉഷ സഹായധന പദ്ധതികൾ പോലും അനിശ്ചിതത്വത്തിലാണ്. കേരള സർവകലാശാലയിൽ കഴിഞ്ഞ രണ്ട് മാസമായി സിൻഡിക്കേറ്റ് യോഗം ചേർന്നിട്ടില്ല. ഇതിനെ തുടർന്ന് അധ്യാപകരുടെ സ്ഥാനക്കയറ്റം, പുതിയ കോഴ്‌സുകളുടെ ആരംഭം, അഡ്മിനിസ്ട്രേറ്റീവ് തീരുമാനങ്ങൾ എന്നിവ മുടങ്ങിയിരിക്കുകയാണ്.
ഏകദേശം 500 അധ്യാപകരുടെ സ്ഥാനക്കയറ്റ നടപടികൾ സ്റ്റാൻഡിങ് കമ്മിറ്റികൾ ശുപാർശ ചെയ്തിട്ടും നടപ്പിലായിട്ടില്ല. നാലുവർഷ ബിരുദ കോഴ്‌സിലെ ക്രെഡിറ്റ് ക്രമീകരണങ്ങളും ഗവേഷണ പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എം.ജി. സർവകലാശാലയിൽ സിൻഡിക്കേറ്റ് നിയമനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിഷേധങ്ങളും ശക്തമാണ്. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ നിലവിലെ സിൻഡിക്കേറ്റുകളുടെ പ്രവർത്തനത്തെച്ചൊല്ലി ഭരണപക്ഷ സംഘടനകളുടെ പ്രതിഷേധവും തുടരുന്നു.
കാലടി സർവകലാശാലയിൽ നാല് മാസമായി സിൻഡിക്കേറ്റ് യോഗം ചേർന്നിട്ടില്ല. സർക്കാർ നാമനിർദേശ നടപടികൾ വൈകുന്നതും വിവിധ സർവകലാശാലകളിലെ ഭരണപ്രവർത്തനത്തെ ബാധിച്ചതായി ആരോപണം ഉയരുന്നു. നിലവിൽ പല സർവകലാശാലകളിലും പ്രധാന തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥ തുടരുന്നതിനാൽ അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ മന്ദഗതിയിലായിരിക്കുകയാണ്.






