തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചു. കെഎസ്ആർടിസി സിഎംഡിയുടെ നിർദേശപ്രകാരമാണ് നടപടി.
ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിൽ ബസുകളുടെ സമയം ചോദിച്ച യാത്രക്കാർക്ക് മറുപടി നൽകാതെ ജീവനക്കാർ അവഗണിച്ചുവെന്നാണ് പരാതി. ആവർത്തിച്ച് ചോദിച്ചപ്പോഴാണ് “ബസ് വരുമ്പോഴേ അറിയാൻ കഴിയൂ” എന്ന് പറഞ്ഞ് യാത്രക്കാരോട് തട്ടിക്കയറിയതായും പരാതിയിൽ പറയുന്നു.
ഡ്യൂട്ടി സമയത്ത് യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനുപകരം ജീവനക്കാർ മൊബൈൽ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും പരാതിയിൽ ആരോപണമുണ്ട്. അന്വേഷണ വിഭാഗത്തിലെ ജീവനക്കാർക്കെതിരെ നേരത്തെയും സമാന പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് ആക്ഷേപം.
പരാതിയുടെ അടിസ്ഥാനത്തിൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ അബ്ദുൾ ഫെയ്‌സി, സ്റ്റേഷൻ മാസ്റ്റർ അനിൽ കുമാർ, സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് റാഫി എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചു.
അന്വേഷണം പൂർത്തിയാക്കി ഉടൻ കെഎസ്ആർടിസി സിഎംഡിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ മനോജ് അറിയിച്ചു.




