ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് സമാജ്‍വാദി പാർട്ടി എംപി അജേന്ദ്ര സിങ് ലോധിക്കെതിരെ ഉത്തർ പ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിജെപി നേതാവ് സത്യേന്ദ്ര പ്രതാപ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹോബ ജില്ലയിലെ കോട്ട്‍വാലി പൊലീസ് നടപടി സ്വീകരിച്ചത്.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കാനും സ്വർണം വാങ്ങുന്നത് നിയന്ത്രിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിനെതിരെയായിരുന്നു എംപിയുടെ വിമർശനം. മോദിയെ “ദേശവിരുദ്ധനായ പ്രധാനമന്ത്രി” എന്ന് വിശേഷിപ്പിച്ച അജേന്ദ്ര സിങ് ലോധി, പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെയും ചോദ്യം ചെയ്തു.
പാർട്ടി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഹാമിർപുർ- മഹോബ മണ്ഡലത്തിൽ നിന്നുള്ള എംപിയായ അജേന്ദ്ര സിങ് ലോധി വിവാദ പരാമർശം നടത്തിയത്. സംഭവത്തെ തുടർന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരായ പരാമർശം പ്രതിഷേധാർഹവും അംഗീകരിക്കാനാവാത്തതുമാണെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു.
കേന്ദ്രമന്ത്രിയും ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷനുമായ പങ്കജ് ചൗധരിയും എംപിക്കെതിരെ നടപടി ആവശ്യപ്പെട്ടു. അജേന്ദ്ര സിങ് ലോധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ ഷഹ്സാദ് പൂനവല്ല, ഷലഭ് മണി ത്രിപാഠി എന്നിവരും എംപിയുടെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തി.






