കൊച്ചി: സിഎംആര്‍എല്‍–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിന് പുതിയ സമന്‍സ് ഉടന്‍ നൽകും.
സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ഐടി സേവനങ്ങളെ സംബന്ധിച്ച് സിഎംആര്‍എല്‍ പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നുവെന്നായിരുന്നു വീണയുടെ മൊഴി.
എക്‌സാലോജിക് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ചില വിവരങ്ങള്‍ പഴയ സിസ്റ്റത്തില്‍ സൂക്ഷിച്ചിരുന്നുവെന്നും വീണ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി രൂപയുടെ വിനിയോഗവുമായി ബന്ധപ്പെട്ട വിശദീകരണങ്ങളിലും വൈരുദ്ധ്യങ്ങളുണ്ടെന്ന് ഇഡി പറയുന്നു.
എസ്എഫ്‌ഐഒ കുറ്റപത്രത്തിനൊപ്പമുള്ള അനുബന്ധ രേഖകള്‍ ലഭിക്കാത്തതും തുടര്‍ നടപടിക്ക് തടസ്സമായതായി അന്വേഷണസംഘം വ്യക്തമാക്കി. രേഖകള്‍ ലഭിച്ച ശേഷം വീണ്ടും സമന്‍സ് നല്‍കുമെന്നും ഇഡി അറിയിച്ചു.
ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഏകദേശം 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ മടങ്ങുകയായിരുന്നു. സിഎംആര്‍എല്‍ എംഡി ശരണ്‍ എസ് കര്‍ത്ത, ജയ എസ് കര്‍ത്ത, ഷിബി എസ് കര്‍ത്ത എന്നിവരെയും കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.






