തൃശൂർ: ഓൺ ചെയ്ത് നിർത്തിയിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്കേറ്റു. തൃശൂർ കുന്നംകുളം മരത്തംകോട് അമ്പലംപള്ളി സ്വദേശികളായ ബിന്നി-സീമ ദമ്പതികളുടെ മകൾ എൽസിക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിസ്സാര പരിക്കുകളോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ മുത്തച്ഛൻ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ സമയത്താണ് അപകടമുണ്ടായത്.
വീട്ടിലെത്തിയ ശേഷം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാവി ഓഫ് ചെയ്യാൻ മുത്തച്ഛൻ മറന്നതായാണ് വിവരം. ഇതിനിടെ ഓട്ടോറിക്ഷയിൽ കയറി കളിച്ചുകൊണ്ടിരുന്ന എൽസി അബദ്ധത്തിൽ ആക്സിലേറ്റർ അമർത്തുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം മുന്നോട്ട് നീങ്ങി വീടിന് സമീപത്തുള്ള കിണറ്റിലേക്ക് മറിഞ്ഞുവീണു. ഓട്ടോറിക്ഷയ്ക്കൊപ്പം കുട്ടിയും കിണറ്റിൽ അകപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ട അയൽവാസി ഉടൻ തന്നെ കിണറ്റിലിറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞെത്തിയ കുന്നംകുളം ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം കിണറ്റിൽ വീണ ഓട്ടോറിക്ഷ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.






