കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് തള്ളിയത്.
മോൺസൺ മാവുങ്കലിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരനും ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന എം.വി. ഗോവിന്ദൻ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു കെ. സുധാകരൻ കേസ് നൽകിയിരുന്നത്. ആരോപണം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിനായി സുധാകരൻ തുടർച്ചയായി കോടതിയിൽ നേരിട്ട് ഹാജരാകാത്തതോടെയാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.
കേസിൽ രണ്ടുതവണ അവസരം നൽകിയിട്ടും ഹാജരാകാതിരുന്നതോടെ കേസ് പരിഗണനയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ. സുധാകരന്റെ അഭിഭാഷകൻ അറിയിച്ചു.
എറണാകുളം സിജെഎം കോടതിയിൽ നൽകിയ കേസിൽ എം.വി. ഗോവിന്ദൻ, പി.പി. ദിവ്യ, ദേശാഭിമാനി ദിനപത്രം എന്നിവരെയും പ്രതികളാക്കിയിരുന്നു. ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ആരോപണം.






