ആലപ്പുഴ: തായ്‌ലാൻഡിലെ ബാങ്കോക്കിലെ ഒരു ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശി പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതായാണ് പ്രാഥമിക വിവരം.
മുറിയിൽ നിന്ന് ലഭിച്ച പാസ്‌പോർട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ തായ് അധികൃതർ എടത്വ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾക്കും മരണവിവരം കൈമാറി.
യുകെയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രജിത് ആറുമാസം മുമ്പാണ് ഒരു സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. സ്‌കൂൾ അവധിയായതിനാൽ വിനോദയാത്രയ്ക്കായാണ് തായ്‌ലാൻഡിലേക്ക് പോയത്. വിദേശയാത്രകൾ പതിവായിരുന്നെങ്കിലും ഇത്തവണ ഒറ്റയ്ക്കായിരുന്നു യാത്രയെന്ന് ബന്ധുക്കൾ പറഞ്ഞു.
അഞ്ച് ദിവസം മുമ്പ് അമ്മയുമായി ഫോണിൽ സംസാരിച്ച പ്രജിത് ഉടൻ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ബന്ധപ്പെടാൻ കഴിയാതിരുന്നതോടെയാണ് ആശങ്ക ഉയർന്നത്. മഹാരാഷ്ട്ര സ്വദേശിനിയായ സീനയാണ് ഭാര്യ. മകൻ: യാഷ്.
ഭാര്യയുടെയും മകന്റെയും സമ്മതപത്രം ലഭിച്ച ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ ഇന്ത്യൻ എംബസിയുമായും യുകെ മലയാളി സംഘടനകളുമായും ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കുന്നുണ്ട്.




