ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു. ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയിലത്തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ തേയിലത്തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പമ്പ് ഹൗസിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ.
വനത്തോട് ചേർന്നുള്ള ലാറൻസ്റ്റൺ പാടിയിലാണ് ബാലകൃഷ്ണൻ താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഭീതിയിലായ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വനംവകുപ്പിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




