പത്തനംതിട്ട: 73കാരന്റെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് സ്വകാര്യ ആശുപത്രിക്കെതിരെ കുടുംബത്തിന്റെ പരാതി. പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിക്കെതിരെയാണ് ആലപ്പുഴ നൂറനാട് സ്വദേശിനി ജ്യോതിശ്രീ ഉണ്ണിത്താൻ പരാതി നൽകിയത്.
നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ 73കാരനായ പങ്കജാക്ഷൻ, ടിഎംടി (ട്രെഡ്മിൽ ടെസ്റ്റ്) നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായാണ് പരാതി. ഇസിജിയിലും എക്കോ പരിശോധനയിലും വ്യതിയാനങ്ങൾ കണ്ടെത്തിയിരുന്നിട്ടും ടിഎംടി നടത്താൻ ആശുപത്രി തീരുമാനിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവം കഴിഞ്ഞ മാസം 25-നാണ് നടന്നതെന്നും ചികിത്സാ പിഴവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരി അറിയിച്ചു.
അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. ടിഎംടിക്ക് മുമ്പ് നടത്തിയ എല്ലാ പരിശോധനകളിലും ഗുരുതരമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ചികിത്സാ നടപടികൾ മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വീകരിച്ചതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.






