ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജ് സ്കാനിംഗിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ആശങ്ക സൃഷ്ടിച്ചു. പുറപ്പെടൽ വിഭാഗത്തിൽ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
സംഭവത്തെ തുടർന്ന് ഛത്തീസ്ഗഡിലെ റായ്പൂരിലേക്ക് പോകാനിരുന്ന ലക്ഷ്മൺ പ്രസാദ് എന്ന യാത്രക്കാരനെ അധികൃതർ തടഞ്ഞുവെച്ചു. അദ്ദേഹത്തിന്റെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു.
പൊട്ടിത്തെറിയോടെ സുരക്ഷാ ജീവനക്കാർ ബോംബ് സംശയിച്ച് അടിയന്തരമായി നടപടികൾ സ്വീകരിച്ചു. സുരക്ഷാ പരിശോധന പൂർത്തിയാകുന്നത് വരെ ആഭ്യന്തര വിമാനങ്ങളുടെ പുറപ്പെടൽ താൽക്കാലികമായി നിർത്തിവെക്കാൻ എയർ ട്രാഫിക് കൺട്രോളിന് നിർദേശം നൽകി.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കരിഞ്ഞ നിലയിലുള്ള ഫോൺ കണ്ടെത്തിയതോടെ ബോംബ് ഡിറ്റക്ഷൻ ഉപകരണങ്ങളും സ്നിഫർ നായ്ക്കളും ഉപയോഗിച്ച് ബാഗ് വിശദമായി പരിശോധിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ സാങ്കേതിക തകരാറാണ് സംഭവത്തിന് കാരണമായതെന്ന് കണ്ടെത്തി. ലിഥിയം-ഐയൺ ബാറ്ററിയിലെ തകരാറിനെ തുടർന്നുണ്ടായ പൊട്ടിത്തെറിയാണെന്നാണ് പ്രാഥമിക നിഗമനം. ഫോൺ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.




