തൃശൂർ: കോർപറേഷൻ പരിധിയിലെ റോഡുകളിലെ കുഴികൾ വേഗത്തിൽ അടയ്ക്കുന്നതിനായി പ്രത്യേക യന്ത്രം എത്തുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ഒരു കോടി രൂപ വിലവരുന്ന യന്ത്രം വാങ്ങിയത്. യന്ത്രത്തിന്റെ പരീക്ഷണ പ്രവർത്തനം കഴിഞ്ഞ ദിവസം വിജയകരമായി നടത്തി.
10 മില്ലിമീറ്റർ കനമുള്ള മെറ്റലും കോൾഡ് ടാറും ചേർന്ന മിശ്രിതം അതിശക്തിയിൽ റോഡിലെ കുഴികളിലേക്ക് അടിച്ച് ഉറപ്പിക്കുന്ന രീതിയിലാണ് യന്ത്രം പ്രവർത്തിക്കുന്നത്. മിശ്രിതം ഉയർന്ന മർദത്തിൽ പ്രയോഗിക്കുന്നതിനാൽ പ്രത്യേക റോളർ ഉപയോഗിച്ച് കുഴി നിരത്തേണ്ടതില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
മഴക്കാലത്തുപോലും ഏത് തരത്തിലുള്ള റോഡുകളിലെയും കുഴികൾ വേഗത്തിൽ അടയ്ക്കാൻ ഈ യന്ത്രത്തിന് സാധിക്കും. കോൾഡ് ടാർ ഉപയോഗിക്കുന്നതിനാൽ വെള്ളം വീണാലും മിശ്രിതത്തിന്റെ ഗുണനിലവാരത്തിനോ ബലത്തിനോ കുറവ് സംഭവിക്കില്ല. ശക്തമായ മഴയ്ക്ക് ശേഷവും ഉടൻ തന്നെ കുഴികൾ പരിഹരിക്കാൻ യന്ത്രം ഉപയോഗിക്കാനാകും.
കഴിഞ്ഞ മഴക്കാലത്ത് കോർപറേഷൻ പരിധിയിലെ റോഡുകളിലെ കുഴികൾ മൂലം അപകടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു യന്ത്രം വാങ്ങാൻ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു. യന്ത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 9-ന് മന്ത്രി ഒ.ജെ. ജനീഷ് നിർവഹിക്കും.






